Wednesday, September 8, 2010

പ്രവാസത്തിന്‍റെ തേങ്ങലുകള്‍

SANTHOSH THAYYIL

ഗള്‍ഫ്ജീവിതം എന്നത് നാട്ടില്‍ നില്‍ക്കുന്ന അതായത് പ്രവാസം ചെയ്യാത്തവര്‍ക്ക് ഇപ്പോഴും ഒരു സ്വര്‍ഗ്ഗ ഭൂമി ആയിട്ടാണ് തോന്നുന്നത്.പ്രവാസത്തിന്‍റെ തീഷ്ണതയും വേദനകളും നമ്മള്‍ എത്ര പറഞ്ഞാലും അവര്‍ക്ക് മനസ്സിലാകില്ല നമ്മള്‍ നന്നാവുന്നത് കൊണ്ടുള്ള അസൂയയായി അവര്‍ അതിനെ പുചിച്ചു തള്ളുന്നു. ബെന്ന്യമിന്‍റെ ആടുജീവിതം വായിച്ചപ്പോള്‍ എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാന്‍ ഇവിടെ കുറിക്കുന്നു .ഞാന്‍ നേരില്‍ കണ്ട നജീബുമാരില്‍ ഒരാളായിരിക്കാം അത് .1995 ല്‍ ആണെന്നു തോന്നുന്നു ഞാനും എന്‍റെ സുഹൃത്ത് നജീബ് പാണ്ടികശാലയും കൂടി ദഹ്റാന്‍ എയര്‍പോര്‍ട്ടില്‍ പോയി വരുമ്പോള്‍ (അന്ന് എയര്‍പോര്‍ട്ട് ദഹ് റാനില്‍ ആയിരുന്നു ) ഞങ്ങളുടെ വണ്ടിക്കു ഒരാള്‍ കൈനീട്ടി.ആടുജീവിതത്തിലെ നജീബ് പറഞ്ഞപോലെ ഒരു വികൃതരൂപം.അത് പോലെ ഒരു മസറ യില്‍ കുടുങ്ങിപ്പോയ ഒരു ജീവിതം.തുടക്കവും നജീബിനെ പോലെ വന്നിറങ്ങി എയര്‍പോര്‍ട്ടില്‍ സ്പോണ്‍സറെ കാത്തു നില്‍ക്കുമ്പോള്‍ ഒരു സ്വദേശി ടാക്സി ഡ്രൈവര്‍ ഇയാളെ കമ്പനിയില്‍ എത്തിക്കാം എന്ന് പറഞ്ഞു കൊണ്ട് പോയി ഒരു അറബിയുടെ ആട് ഫാമിലെത്തിക്കുകയാണ് ചെയ്തത് .നജീബിനു അര്‍ബാബ് കുബ്ബൂസ് നല്‍കുമായിരുന്നെങ്കില്‍ ഇയാള്‍ക്ക് ആടിനും ഒട്ടകങ്ങള്‍ക്കും കൊടുക്കാന്‍ കൊണ്ടുവരുന്ന പഴകിയ കുബ്ബൂസും ബ്രഡും ആണ് കിട്ടിയിരുന്നത് .ആടുകളെ മേയ്ക്കാന്‍ പോകുമ്പോള്‍ അറബി കൂടെ ഉണ്ടാകും ഒരു GMC വാനില്‍ .ജോലി കഴിഞ്ഞാല്‍ ഉടന്‍ രക്ഷപ്പെട്ടുപോകാതിരിക്കാന്‍ പട്ടിയെ ചങ്ങലക്കു ഇടുന്ന പോലെ രണ്ടു കാലിലും ചങ്ങലക്കു ഒരു ഇരുമ്പു കുറ്റിയില്‍ പൂട്ടിയിടും.ആടുമേയ്ക്കുമ്പോള്‍ കണ്ടുമുട്ടിയ വേറെ ഒരു ആട്ടിടയനുമായി നിമിഷങ്ങളുടെ സംസാരത്തിനിടക്ക്‌ തുറന്നുവന്ന സാഹചര്യം ഉപയോഗപ്പെടുത്തി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.അദ്ദേഹത്തിന്‍റെ കയ്യില്‍ ഭാഗ്യത്തിന് പാസ്പോര്‍ട്ട് ഉണ്ടായിരുന്നു.ഒരു പാകിസ്ഥാനി ട്രക്ക്‌ ഡ്രൈവറുടെ സഹായത്താല്‍ യാത്രയും ഭക്ഷണവും കുളിക്കാനുള്ള സൌകര്യവും കിട്ടി .ആ പാകിസ്താനി പറഞ്ഞതനുസരിച്ചാണ് ഇയാള്‍ എയര്‍പോര്‍ട്ടിലേക്ക് വന്നത് "അവിടെ നിന്റെ ആള്‍ക്കാര്‍ കാണും അവര്‍ നിന്നെ സഹായിക്കും "എന്നായിരുന്നു അയാളുടെ വാക്കുകള്‍ ..ഇദ്ദേഹം വന്നത് ഞങ്ങളുടെ മുന്പിലേക്കാണ്.എന്‍റെ സുഹൃത്ത്‌ നജീബ് പണ്ടികശാലയ്ക്ക് പരിചയമുള്ള ആള്‍ ആയിരുന്നു എയര്‍പോര്‍ട്ട്‌ ക്യാപ്ടന്‍ . ആ ക്യാപ്ടന്‍ ഇയാളെ പോലീസിനെ ഏല്‍പ്പിച്ചു .നല്ലവനായ ആ പോലിസുകാരന്‍ അയാളുടെ പാസ്പോര്‍ട്ട് നോക്കി യഥാര്‍ത്ഥ സ്പോണ്‍സറെ വിവരമറിയിക്കുകയും അങ്ങനെ അയാള്‍ക്ക് തിരിച്ചു നാട്ടിലേക്ക് പോകാനുള്ള വഴിയൊരുക്കി.അക്കാലത്തു ജോലി സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടി വരുന്നവരെയും ഇക്കാമ ഇല്ലാത്തവരെയും കൂടെ താമസിപ്പിക്കുന്നത് ശിക്ഷര്‍ഹാമാണ്. അന്ന് നവോധയെ പോലെയുള്ള സംഘടനകള്‍ ഇല്ലായിരുന്നു അത് കൊണ്ട് അന്ന് അയാളെ അവിടെ പോലീസിനെ ഏല്‍പ്പിച്ചു മടങ്ങേണ്ടി വന്നു .തിരികെ പോരുമ്പോള്‍ ‍ ഞങ്ങളുടെ ടെലിഫോണ്‍ നമ്പര്‍ കൊടുത്തിരുന്നതിനാല്‍ നാട്ടില്‍ ചെന്നതിനു ശേഷം ഞങ്ങളെ വിളിച്ചു.ഫോണില്‍ കൂടി പറഞ്ഞറിഞ്ഞ വിവരങ്ങളാണ് ഇവിടെ പറഞ്ഞത്. ഇനി ആടുജീവിതത്തിലേക്കു വരാം.പല ഭാഗങ്ങളും ശ്വാസം പിടിച്ചിരുന്നു വായിക്കേണ്ടി വന്നു ,അപ്പോള്‍ ഉണ്ടായ ചെറിയ ചില അനക്കങ്ങള്‍ പോലും പേടിപ്പിച്ചു.നജീബിന്‍റെ കൂടെ രണ്ടു ദിവസം ഉണ്ടായിരുന്ന ഭീകരരൂപം,ഒരു ദിവസം രക്ഷപ്പെട്ടു എന്ന് കരുതി. പിന്നീട് എപ്പോഴോ മുട്ടനാട് ഇടിക്കാന്‍ വന്നപ്പോള്‍ നജീബ് ചാടി മാറിയപ്പോള്‍ ആട് ചെന്ന് വീണിടത്തു നിന്ന് മണ്ണ് ഇളകിയപ്പോള്‍ കണ്ട തിളക്കം മണ്ണുമാന്തിയപ്പോള്‍ കണ്ട ദ്രവിച്ചു തുടങ്ങിയ മനുഷ്യശരീരം,അത് തന്റെ കൂടെ ഉണ്ടായിരുന്ന ആളിന ന്റേതാണ് എന്ന തിരിച്ചറിവ് നജീബിന് മാത്രമല്ല ഈ പുസ്തകം വായിക്കുന്ന എല്ലാവരിലും ഭീതി പടര്‍ത്തുന്നതാണ്.എത്രയോ ജീവനുകള്‍ ഇതുപോലെ മരുഭൂമിയില്‍ പൊലിഞ്ഞു പോയിട്ടുണ്ടാകും ,ഭര്‍ത്താവിന്‍റെ വരവും കാത്തു എത്ര ഭാര്യമാര്‍ കാത്തിരിക്കുന്നുണ്ടാകും.കൈനിറയെ സമ്മാനങ്ങളുമായി വരുന്ന അച്ഛനെ കാത്തിരിക്കുന്ന എത്ര മക്കളുണ്ടാകും ഇവിടെ എല്ലാം ഒരു പേടി സ്വപ്നം പോലെ ഞാന്‍ കാണുന്നു . സമ്പാദിക്കാനല്ല, മണിസൗദങ്ങള്‍ കെട്ടിപ്പൊക്കാനല്ല, റിയല്‍ എസ്റ്റെറ്റില്‍ പണം നിക്ഷേപിക്കാനല്ല , ഓഹരികള്‍ വാങ്ങി കൂട്ടാനല്ല മറിച്ചു സ്വന്തം മണ്ണില്‍ മഴയത്തു ഒലിച്ചു പോകാത്ത ഒരു വീട്, പട്ടിണി മാറ്റാന്‍ ഭക്ഷണം, മക്കള്‍ക്ക്‌ നല്ല വിദ്യാഭ്യാസം, വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം ഇതൊക്കെ ആഗ്രഹിച്ചു കിടപ്പാടത്തിന്‍റെ ആധാരവും കെട്ടിയപെണ്ണിന്‍റെ കേട്ട് താലിയും കടം വാങ്ങിയ കാശും കൊണ്ട് സ്വപ്നഭൂമിയില്‍ വന്നിറങ്ങി ജീവിതം പൊലിഞ്ഞു പോകുന്നവര്‍ എത്ര പേര്‍. ഇത് മാത്രമല്ല ഏജന്റുമാര്‍ വിരിക്കുന്ന വലയില്‍ വീഴുന്നവര്‍ എത്ര പേര്‍?. ആടുമേക്കാന്‍ വരുന്നവരുടെ വിസയുടെ നാട്ടിലുള്ള പേരാണ് 'രമണന്‍ വിസ'. ഏജന്റിന്റെ വാമൊഴി ഇങ്ങനെ " ജോലി വളരെ സുഖമാണ്, വെറുതെ പാട്ടും പാടി ആടിന്റെ പിന്നാലെ നടന്നാല്‍ മതി പിന്നെ ആടിനെ കൂട്ടില്‍ കയറ്റുന്ന സമയത്ത് അവറ്റക്കു വെള്ളവും കച്ചിയും കൊടുക്കണം.ഇത്ര മാത്രം കേള്‍ക്കുന്നവന് എന്ത് സുഖം.ഇനി വേറെ ഒരു വിസയുണ്ട് 'ഗാര്‍ഡനര്‍ ' അതും ഇതുപോലെ തന്നെ ചെടിക്ക് വെള്ളമൊഴിക്കുക,അതിന്‍റെ ഉണങ്ങിയ ഇല വെട്ടിമാറ്റുക ഇതിന്റെ പഴുതുനങ്ങിയ പഴങ്ങള്‍ വെട്ടി സൂക്ഷിക്കുക, ഈ ചെടികളുടെ വലിയ തോട്ടങ്ങള്‍ ഉണ്ട്. അവിടെയാണ് ജോലി. ഇത്രയും പറയുന്ന ഏജന്റിന്റെ വാക്കുകള്‍ വിശ്വസിച്ചു ഇവിടെ വന്നു ചെടി കാണുമ്പോളാണ് ഹൃദയം തകര്‍ന്നു പോകുന്നത് .'ഇത്രയും വലിയ ചെടിയോ 'വീട്ടില്‍ മുറ്റത്തു നില്‍ക്കുന്ന തൈ തെങ്ങില്‍ നിന്ന് അത്യാവശ്യത്തിനു ഒരു കരിക്കിനു വേണ്ടി അതില്‍ കയറാത്ത ആളായിരിക്കും ഈന്തപ്പന എന്ന ഏജന്റിന്‍റെ ചെടി കണ്ടു അന്തിച്ചു നില്‍ക്കുന്നത്. ഇനി അത് ചെയ്യാനാകില്ല ഏന്നു പറഞ്ഞാലോ അറബിയുടെ മര്‍ദ്ദനങ്ങള്‍ വേറെയും. അവിടെ ശിഥിലമാകുന്നത് ഒരു കുടുംബത്തിന്‍റെ അത്താണിയാണ്. ഇത്തരം വിലാപങ്ങള്‍ അനവധിയാണ് ഇത് പ്രവാസത്തിന്‍റെ ഒരു മുഖം. ഇങ്ങനെയുള്ള അനവധി മുഖങ്ങളെ ഒന്ന് ആസ്വസിപ്പിക്കനെങ്കിലും ഇവിടുത്തെ നിയമക്കുരുക്കുകള്‍ക്കിടയിലും നവോദയയിലെ പ്രവര്‍ത്തനം കൊണ്ട് സാധിക്കുന്നു.. പിന്നെ ഒരു പാസ്പോര്‍ട്ടും ചെറിയ ഒരു ബാഗുമായി വന്നു ലക്ഷങ്ങള്‍ സമ്പാദിച്ചവര്‍ അനവധി. അവര്‍ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും കൊണ്ട് നേടിയതാണെന്നു പറയാതെ വയ്യ. ഇവിടെ അറബികളുടെ നല്ല മനസ്സ് കാണാതിരിക്കാനുമാകില്ല. ഇതെല്ലാം ഒത്തു ചേര്‍ന്ന് അങ്ങനെ പോകുന്നു പ്രവാസം. നജീബിന്‍റെ അര്‍ബാബ് നജീബിനോപ്പം മാസറയില്‍ തന്നെയാണ് ജീവിക്കുന്നത്.. അര്‍ബാബിനു കിടന്നുറങ്ങാന്‍ ഒരു കുടില്‍ ഉണ്ടെന്നു മാത്രം. ഇപ്പോഴും എത്രയോ നജീബുമാര്‍..ആടുകള്‍ ..മസറകള്‍ ..ആടുജീവിതത്തിന്‍റെ തേങ്ങലുകള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.. റമദാന്‍ ഓണ ആശംസകള്‍ 

No comments:

Post a Comment